NRI
കൊച്ചി: സൗദി അറേബ്യയിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് കേരളത്തിലേക്ക് കടത്തിയ കാസര്‍ഗോഡ് സ്വദേശികളുടെ 32 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കൂടി ഇഡി കണ്ടുകെട്ടി.
സി.ടി. സുലൈമാന്‍, ഒ.ടി. നഫീസത്ത്, മുഹമ്മദ് സിനാന് സുലൈമാന്‍ എന്നിവരുടെ ഭൂസ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇവരുടെ 4.55 കോടിയുടെ സ്വത്തുക്കള്‍ നേരത്തേ കണ്ടുകെട്ടിയിരുന്നു.
അബുദാബിയിലെ ഹെക്സ ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വീസസ് എല്‍എല്‍സിയുടെ ഉടമയായിരുന്ന കാസര്‍ഗോഡ് തിരുത്തുമ്മല്‍ ചേനോത്ത് അബ്ദുള്‍ റഹിമാന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് പിഎസ്സിയില് നിന്ന് 160 കോടിയോളം രൂപ വായ്പയെടുത്തിരുന്നു.
2013-17 കാലത്തെടുത്ത വായ്പത്തുക തിരിച്ചടച്ചില്ല. ബിസിനസിനായി എടുത്ത വായ്പത്തുകയുടെ ഒരുഭാഗം സഹോദരനായ സി.ടി. സുലൈമാന്റെ എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ട് വഴി കേരളത്തില്‍ എത്തിച്ചു.
ഇതുപയോഗിച്ച് 2022ല്‍ കാസര്‍ഗോഡ് വീട് നിര്‍മിച്ച് ഭാര്യയുടെയും മകന്റെയും പേരിലാക്കിയതായി ഇഡി കണ്ടെത്തിയിരുന്നു.
ബാങ്ക് അധികൃതര്‍ കാസര്‍ഗോഡ് ചന്ദേര പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തു.
കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമാനമായ നടപടിയാണിത്.
ഇഡി കേസെടുത്തതോടെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്ധന് എന്നിവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആദ്യഘട്ടത്തില്‍ പരിശോധിക്കും.
Kerala
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും രാജീവ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള്‍ കരുതിക്കാണും. ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്.
ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. അതെല്ലാം ചട്ടപ്രകാരമാണെന്നാണ് പറയുന്നത്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുമ്പോൾ ചട്ട ലംഘനമാകുന്നതും ഇഡി നോട്ടീസ് അയക്കുന്നതും എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാത്ത മട്ടിലാണ് പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെന്നും രാജീവ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും സമാനമായ രീതിയിൽ ഇഡി നോട്ടീസ് അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ കളികൾ കേരളം കൃത്യമായി മനസിലാക്കും. ഒരു ലക്ഷം കോടി രൂപയുടെ വികസനപ്രവർത്തനത്തിനാണ് കിഫ്ബി നേതൃത്വം കൊടുത്തത്. കിഫ്ബി വഴി നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണാം.
മുമ്പ് നോട്ടീസ് അയച്ചപ്പോഴും എന്തിനാണ് തന്നെ വിളിച്ചതെന്ന് തോമസ് ഐസക് ഉയർത്തിയ ചോദ്യത്തിന് ഇഡി ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനുപിന്നാലെയാണ് വീണ്ടും നോട്ടീസ് അയയ്ക്കുന്നത്. ഇത് ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ്.
കേരളത്തെ തകർക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇഡി നോട്ടീസ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കിഫ്ബിക്കു നേരെയുള്ള കടന്നാക്രമണം കേരളത്തിനും കേരളത്തിന്റെ വികസനത്തിനും നേരെയുള്ള കടന്നാക്രമണമാണെന്നും ഗോവിന്ദൻ പറഞ്ഞു.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കണോ വേണ്ടയോ എന്നുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് ഡൽഹിയിലെ റൗസ് അവന്യു കോടതി വീണ്ടും മാറ്റി.
ഡിസംബർ 16നായിരിക്കും ഇക്കാര്യത്തിലെ കോടതി തീരുമാനം. ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോഡ, സാം ദുബെ, സ്വകാര്യകന്പനിയായ യംഗ് ഇന്ത്യൻ തുടങ്ങിയവർക്കെതിരേയാണ് ഇഡിയുടെ കുറ്റപത്രം.
Kerala
കൊച്ചി: കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എഫ്ഐആറിന്റെ പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കാൻ നിർദേശം നൽകി ഹൈക്കോടതി. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റീസ് തീരുമാനമെടുക്കണമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
നിലവിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജികൾ ദേവസ്വം ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. അതിനാൽ ഈ തീരുമാനവും അതേ ബെഞ്ച് എടുക്കുന്നതാകും ഉചിതമെന്ന് ജസ്റ്റീസ് സി.എസ്. ഡയസിന്റെ ബെഞ്ച് അറിയിച്ചു.
കള്ളപ്പണം വെളിപ്പിക്കല്‍ നിരോധനനിയമ പ്രകാരം അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആർ, അനുബന്ധ മൊഴികൾ, രേഖകൾ എന്നിവയുടെ മുദ്രവച്ച പകര്‍പ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ ഈ ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഇഡി കൊച്ചി സോണല്‍ ഓഫീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പൊതുരേഖയായ എഫ്ഐആര്‍ ഇഡിക്ക് നിഷേധിക്കാനാകില്ലെന്നും കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരമുളള അന്വേഷണം നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി എഫ്ഐആര്‍ നല്‍കണമെന്ന ആവശ്യം തളളിയത്.
National
ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയെ പ്രതിരോധത്തിലാക്കി വീണ്ടും ‘ജോലിക്ക് കോഴ’ ആരോപണം. തമിഴ്നാട് മുനിസിപ്പൽ ഭരണവകുപ്പിൽ 25 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ കൈക്കൂലി വാങ്ങി നിയമനം നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തൽ.
അസിസ്റ്റന്റ് എൻജിനിയർ, ടൗൺ പ്ലാനിംഗ് ഓഫീസർ, ജൂനിയർ എൻജിനിയർ, ശുചീകരണ വിഭാഗം ഇൻസ്പെക്ടർ തുടങ്ങി 2,538 തസ്തികകളിലാണ് ക്രമക്കേട് നടന്നത്. നിയമന ഉത്തരവുകൾ ഓഗസ്റ്റ് ആറിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് കൈമാറിയത്.
പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ കേസെടുക്കാൻ ഡിജിപിക്ക് ഇഡി കത്ത് നൽകിയിരിക്കുകയാണ്. പരീക്ഷ നടത്തിയ അണ്ണാ സർവകലാശാലയിലെ ഉദ്യോഗസ്ഥർക്കെതിരെയും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
മുനിസിപ്പൽ ഭരണമന്ത്രി കെ.എൻ. നെഹ്റുവിന്റെ സഹോദരൻ എൻ. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ഈ നിയമന ക്രമക്കേടുകൾക്ക് തെളിവുകൾ ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നു.
Kerala
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് യുവതാരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടും.
താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.
ബുധനാഴ്ച നടന്ന പരിശോധനയിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ആർസി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലടക്കം 17 ഇടത്താണ് ഒരേസമയം പരിശോധന നടത്തിയത്. വ്യാജരേഖ ചമച്ചുള്ള ആഡംബര കാറുകളുടെ ഇടപാടില്‍ വിദേശനാണയ വിനിമയ ചട്ടലംഘനം (ഫെമ) നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍.
ദുല്‍ഖറിൽനിന്ന് ഇഡി വിവരങ്ങള്‍ തേടി. ചെന്നൈയിലെ വീട്ടിലായിരുന്ന നടനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തശേഷം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഇഡി നീക്കം.
അമിത് ചക്കാലയ്ക്കലിന്റെ വീട്ടിലടക്കം കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡിയുടെ പരിശോധനാ സമയത്ത് എത്തിയിരുന്നു. പരിശോധന രാത്രിവരെ നീണ്ടുനിന്നു. കോട്ടയം, തൃശൂര്‍, മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.
Kerala
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെ ചലച്ചിത്ര താരങ്ങളുടെ വീട്ടില്‍ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി). നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ ഏഴു മുതല്‍ ഒരേസമയം ഇഡി റെയ്ഡ് നടക്കുന്നത്.
മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ എളംകുളത്തേയും ചെന്നൈയിലേയും വീടുകളിലും, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലുമാണ് നിലവില്‍ ഇഡി റെയ്ഡ് തുടരുകയാണ്.
കോയമ്പത്തൂര്‍ ഉള്‍പ്പെടെ 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. പ്രാഥമിക പരിശോധനയില്‍ ഫെമ നിയമ ലംഘനം കണ്ടെത്തിയതായാണ് ലഭ്യമാകുന്ന വിവരം.
മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടിയും ദുല്‍ഖറും ഇപ്പോള്‍ താമസിക്കുന്ന എളംകുളത്തെ വീട്ടിലുമാണ് റെയ്ഡ്. ദുല്‍ഖര്‍ സല്‍മാന്റെ ചെന്നൈയിലെ വീട്ടിലും കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മമ്മൂട്ടി ഹൗസ് ഇപ്പോള്‍ ലീസിന് നല്‍കിയിരിക്കുകയാണ്.
ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് ദുല്‍ഖര്‍ സല്‍മാന്റെ മൂന്നു വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഈ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. വാഹനങ്ങള്‍ വിട്ടു നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിടുകയും ഉണ്ടായി.
വാഹനം വിട്ടുനല്‍കണമെന്ന നടന്റെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തികള്‍ക്കെതിരേ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു.
ഇന്ത്യയിലേക്ക് ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി നല്കുന്ന വിവരം.